


പാനൂർ :കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിൽ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വ്യാപക നാശം. സമാനതകളില്ലാത്ത അപകടങ്ങളാണ് ചുഴലി ഉണ്ടാക്കിയത്.
പാനൂർ മേഖലയിൽ മാത്രം കെ.എസ്.ഇ.ബിക്ക് 40 പോസ്റ്റുകളാണ് നഷ്ടമായത്. കൈയ്, മെയ് മറന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ജോലി ചെയ്തിട്ടും പലയിടങ്ങളിലും ഇനിയും വൈദ്യുത ബന്ധം പുന:സ്ഥാപിക്കാനായില്ല. തെങ്ങുകളും, മരങ്ങളും പൊട്ടിവീണ് വീടുകൾക്ക് നാശമുണ്ടായി. ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതബന്ധവും താറുമാറായി.
ചൊവ്വാഴ്ച വൈകീട്ടോടെ വീശിയടിച്ച കാറ്റ് പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. തെക്കേ പന്ന്യന്നൂർ കൊല്ലേരി താഴെക്കുനിയിൽ ഗോവിന്ദൻ്റെ വീട്ടുപറമ്പിലെ 5 തെങ്ങുകൾ നിലംപൊത്തി.
ചമ്പാട് മേഖലയിലും വ്യാപക നഷ്ടമുണ്ടായി. ചമ്പാട് ടൗണിലെ പി.പി പ്രവീണിൻ്റെ ഉടമസ്ഥതയിലുള്ള കെ.കെ സ്‌റ്റോറിൻ്റെ ഗോഡൗണിന് മുകളിൽ തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. നവകേരള വായനശാലയുടെ മേൽക്കൂര കനത്ത കാറ്റിൽ നിലം പൊത്തി. ആയുർവേദ ആശുപത്രി റോഡിൽ മരം കടപുഴകി വീണു. യു.പി നഗറിൽ ശ്രീനാരായണ ആദർശ വേദിക്ക് സമീപം തെങ്ങ് കടപുഴകി റോഡിലേക്ക് വീണു. ചമ്പാട് മുതുവനായി മടപ്പുരക്ക് സമീപം വൻ മരം ഇലക്ട്രിക്ക് ലൈനിലേക്ക് കടപുഴകി വീണ് ഏറെ നേരം ഈ ഭാഗത്ത് വാഹനഗതാഗത മുൾപ്പടെ സ്തംഭിച്ചു.
ചമ്പാട് മുരികോൾ പൊയിൽ ഫൗസിയയുടെ വീടിനു മുകളിൽ 4 മരങ്ങൾ പൊട്ടിവീണു. നാശ നഷ്ടമുണ്ടായി. മുണ്ടോൾ റംല,വാച്ചാലി രവീന്ദ്രൻ, സ്രാമ്പിയിൽ സലാം, തടവന്റവിട സജിത്ത് കുമാർ, എന്നിവരുടെ വീടിനു മുകളിലും മരങ്ങൾ വീണു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ നിരവധി വാഴകൾ നശിച്ചു. കുലച്ചതും, കുലക്കാറായതുമായ 200 ഓളം വാഴകളാണ് നശിച്ചത്.
അരയാക്കൂലിലും കാറ്റ് നാശം വിതച്ചു. പന്ന്യന്നൂർ രാമചന്ദ്രൻ്റെ വീടിൻ്റെ മുകൾഭാഗത്തെ ഞാലിയും, ഓടുകളും തെങ്ങ് വീണ് തകർന്നു. തൂണേരി പ്രകാശ് ബാബുവിൻ്റെ വീടിനും തെങ്ങ് വീണ് കേടുപാടുകളുണ്ടായി. കുറിച്ചിക്കരയിലെ മൻമഥൻ്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി. കുറിച്ചക്കര റേഷൻ പീടികക്ക് സമീപം പിട്ടൻ്റവിട സൂറയുടെ വീടിന് മുകളിൽ തെങ്ങും, പ്ലാവും പൊട്ടിവീണു. പിറകുവശത്തെ ഷീറ്റും, ചുമരുമുൾപ്പടെ തകർന്നു.
കനത്ത മഴയും ചുഴലിക്കാറ്റും കിഴക്കേ ചമ്പാട് വ്യാപക നാശനഷ്ടമുണ്ടായി. എട്ടുവിട്ടിൽ അനന്തന്റെയും ചെറുവത്ത് ഉപേന്ദ്രൻ്റെയും വീട് തകർന്നു . നെല്ലൂർ പള്ളിയോട് ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ അഞ്ചോളം പോസ്റ്റുകൾ തകർന്നു വൈദ്യുതി ബന്ധങ്ങൾ താറുമാറായി. മുൻ എംഎൽഎ കെ പി മമ്മു മാസ്റ്ററുടെ മകൻ സുബൈർ, കൂനംകണ്ടിയിൽ വണ്ണത്താൻ വീട്ടിൽ നസിബ, കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിന . വണ്ണത്താൻ വീട്ടിൽ ബാബു, എട്ടു വീട്ടിൽ അജി. പുളിങ്ങോളിന്റെവിടെ സജീവൻ എന്നിവരുടെ വീടുകളിൽ വൃക്ഷങ്ങൾ കടപുഴകി വീണു. കൃഷി നാശങ്ങൾ ഉണ്ടായി.
മനേക്കരയിൽ കുന്നുമ്മൽ യുപി സ്കൂളിന് സമീപം മരം വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പുത്തലത്ത് സജീവൻ്റെ വീടിൻ്റെ മേൽക്കൂരക്കായി സ്ഥാപിച്ച ഇരുമ്പ് ഷീറ്റ് പൂർണമായും പാറി പറന്നു. വീടിനകത്ത് വെളളം കയറി. വാഴയിൽ താഴെക്കുനിയിൽ അനിൽകുമാറിൻ്റെ വീടിന് മുകളിൽ കവുങ്ങു വീണ് നാശനഷ്ടമുണ്ടായി. പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ രണ്ടിടത്തായി ഇലക്ട്രിക് ലൈനിൽ മരങ്ങൾ വീണു. വി പി ആർ പ്രദീപൻ്റെ കുലക്കാറായ നൂറോളം വാഴകൾ നശിച്ചു.
Widespread damage including houses in the cyclone; Around 40 posts were broken under Panur KSEB alone, there is no electricity in many places
